വിടി ബല്‍റാമിനെ പിന്തുണച്ച് കെ. സുരേന്ദ്രന്‍; 'എകെജി എന്താ പടച്ചോനായിരുന്നോ?, പടച്ചോനോടുപോലും വിയോജിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്'

കെജിയെ ബാലപീഡകനെന്നു വിളിച്ച്  വിവാദത്തിലായ വിടി ബല്‍റാമിന് പിന്തുണയുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. എകെജി വിമര്‍ശനാതീതനാണെന്നും ഇപ്പോഴത്തെ ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാല്‍ എകെജിയെ വിമര്‍ശിച്ചാല്‍ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
 കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വി.ടി.ബല്‍റാമിനെ പലപ്പോഴും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ഷായെ അമിട്ടു ഷാജിയെന്നും വിളിച്ചപ്പോള്‍ ശക്തമായിത്തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. നവമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റി ഇപ്പോഴും അഭിപ്രായവ്യത്യാസവുമുണ്ട്. എന്നാല്‍ എകെജി വിമര്‍ശനാതീതനാണെന്നും ഇപ്പോഴത്തെ ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാല്‍ എകെജിയെ വിമര്‍ശിച്ചാല്‍ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല.
എകെജിയുടെ ഒളിവുജീവിതം ഒരു രഹസ്യമല്ല നമ്മുടെ നാട്ടില്‍. അദ്ദേഹം തന്നെ അത് തുറന്നെഴുതിയിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാവാത്ത സുശീലയോട് ഒരുപാട് പ്രായവ്യത്യാസമുള്ള വിഭാര്യനായ എകെജിക്കു തോന്നിയ പ്രണയം കേരളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല. മാത്രമല്ല ഈയിടെയാണ് ഗൗരിയമ്മ എകെജിയെക്കുറിച്ച് അവര്‍ക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞതും. നമ്മുടെ നാട്ടില്‍ മരണാനന്തരം പല മഹാന്‍മാരുടേയും സ്വകാര്യജീവിതം ചര്‍ച്ചാവിഷയമാവുന്നതും ഇതാദ്യമല്ല. മാര്‍ക്‌സിന്റെ സ്വകാര്യജീവിതം തന്ന വലിയ ചര്‍ച്ചയായതുമാണ്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ പലതവണ ചര്‍ച്ചാവിഷയമാക്കിയിട്ടുമുണ്ട്.
നാടുമുഴുവന്‍ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരില്‍ തുള്ളുന്നവരാണ് ഇപ്പോള്‍ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എകെജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കില്‍ അത് അത്ര വലിയ മഹത്വമല്ല. ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകനായ കിം ജോങ് ഉന്നിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവര്‍ക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളത്? യേശുദേവനെയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ എകെജിയെപ്പറ്റി മിണ്ടാന്‍ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്കു കഴിയില്ല.