എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

മംഗളം ഫോണ്‍ കെണി കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ എത്തിക്കാന്‍ മുംബൈയില്‍ ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.

യോഗത്തിനുശേഷം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നല്‍കണമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച കേരളത്തിലേക്ക് തിരിക്കുന്ന ടി.പി പീതാംബരന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയാലുടന്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറും. എന്‍.സി.പിയുടെ ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനം ഉടന്‍ നികത്തണമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍.സി.പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.