സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ വിലക്കി മലേഷ്യന്‍ സര്‍ക്കാര്‍

മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ പ്രസംഗങ്ങള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എല്ലാ സംസ്ഥാനതല പൊലീസ് മേധാവികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചു കൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയും വംശീയ ഐക്യം നിലനിര്‍ത്താനുമാണ് ഇത്തരത്തിലൊരു നടപടി എടുത്തതെന്ന് ദ റോയല്‍ മലേഷ്യ പൊലീസ് കമ്യണിക്കേഷന്‍ തലവന്‍ ദതുക് അസ്മാവതി പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ദ റോയല്‍ മലേഷ്യ പൊലീസ് കമ്യൂണിക്കേഷന്‍ തലവന്‍ ദതുക് അസ്മാവതി പറഞ്ഞു.

പ്രസംഗം വിവാദമായതോടെ മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സാക്കിര്‍ നായിക്കിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും രംഗത്തെത്തിയിരുന്നു.

വംശീയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നേതിനായി തിങ്കളാഴ്ച ക്വാലാലംപൂരിലെ റോയല്‍ മലേഷ്യ പൊലീസ് ആസ്ഥാനത്തേക്ക് സക്കീര്‍ നായിക്കിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടന്ന പൊതുപ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്.

“പഴയ അതിഥി”കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഉള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്ന് മലേഷ്യന്‍ മഹാതിര്‍ മുഹമ്മദ് പറഞ്ഞു.

വംശീയ വികാരം ഇളക്കി വിടാനാണ് സാക്കിര്‍ നായിക്ക് ശ്രമിക്കുന്നത്.നായിക്കിന് പ്രസംഗം നടത്താന്‍ അവകാശമുണ്ട്.എന്നാല്‍ നായിക്ക് അതായിരുന്നില്ല ചെയ്തിരുന്നതെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മഹാതിര്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.

മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിന് പ്രേരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസ് എടുത്തതോടെയാണ് 2016- ല്‍ സാക്കിര്‍ നായിക്ക് മലേഷ്യയിലേക്ക് കടന്നത്.