പശുമോഷണം ആരോപിച്ച് വീണ്ടും കൊലപാതകം, ബിഹാറില്‍ യുവാവിനെ തല്ലിക്കൊന്നു

ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ വീണ്ടും  കൊലപാതകം . ബിഹാറിലെ അറാറിയയില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു. റോബേര്‍ട്ട്സ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം.

മഹേഷ് യാദവ് എന്ന യുവാവാണ് മരിച്ചത്. മഹേഷും മറ്റു രണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മഹേഷിനെ പിടികൂടിയ സംഘം മോഷണം ആരോപിച്ച് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് റോബേര്‍ട്ട്സ് ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ് ശരണ്‍ സാ പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. ഇത് രണ്ടാം തവണയാണ് അറാറ പശു കൊലപാതകത്തിന് വേദിയാകുന്നത്.

കന്നുകാലി മോഷണം ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അറാറിയയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്‍ബാനി ഗ്രാമത്തിലായിരുന്നു സംഭവം.

മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു.
ഈ കേസിന്റെ അന്വേഷണവും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.