പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം. കൃഷ്ണഗിരി സിന്ദക്കാംപള്ളി സ്വദേശിയായ കവിന്‍ പ്രശാന്താണ് മരിച്ചത്. സംഭവത്തില്‍ ധര്‍മപുരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സായുധ റിസര്‍വ് പരേഡ് ഗ്രൗണ്ടിലാണ് കായിക ക്ഷമതാ പരീക്ഷയുണ്ടായത്. കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായുള്ള 1500 മീറ്റര്‍ ഓട്ടം കഴിഞ്ഞയുടനെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ധര്‍മപുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ യുവാവിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, പരീക്ഷയ്ക്കിടെ ഉയരത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. തലയില്‍ ബബിള്‍ഗം ഒട്ടിച്ചു വച്ച് നാമക്കല്‍ തിരുച്ചെങ്കോട് സ്വദേശി ദയാനിധിയാണ് ഉയരം കൂട്ടാന്‍ ശ്രമിച്ചത്. പരിശോധനയില്‍ ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടി എസ്പിക്ക് മുന്നിലെത്തിച്ചെങ്കിലും രേഖകള്‍ പരിശോധിക്കുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്