ആരാധനാലയങ്ങൾ തുറക്കാം; കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

രാജ്യത്ത് കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിൽ പോകരുത് എന്നാണ് നിർദ്ദേശം. ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോഴും മുഖാവരണം നിർബന്ധമാണ്. പ്രസാദമോ തീർത്ഥമോ നല്‍കരുത്. കൊയറും പ്രാർത്ഥനാസംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകൾ അനുവദിക്കരുത്. പ്രാർത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂർത്തികളിലും തൊടാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30-നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനായി പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നില്ല. ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റോറൻറുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.

റെസ്റ്റോറൻറുകളിൽ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഷോപ്പിംഗ് മാളുകളിൽ കയറാനും ഇറങ്ങാനും പ്രത്യേകം വാതിൽ വേണം. ഫുഡ് കോർട്ടിൽ പകുതി സീറ്റുകളിലേ ആൾക്കാരെ ഇരുത്താനാവൂ. മാളിലെ കുട്ടികൾക്കുള്ള കളിസ്ഥലം അടച്ചിടണം. മാളുകളിലെ സിനിമാ ഹാളുകൾ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളിൽ സന്ദർശകരെ പരമാവധി ഒഴിവാക്കണം. ഓഫീസുകളിൽ ഒന്നോ രണ്ടോ പേർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ പൂർണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശത്തിൽ പറയുന്നുണ്ട്.