കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും; സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശം

കര്‍ണാടകയില്‍ കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ തുറക്കുന്നു. ജൂണ്‍ ഒന്നിന് ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങളും തുറക്കാനാണ് തീരുമാനം.സര്‍ക്കാരിന്റെ മുസ്രൈ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ട്രെയിനുകളും വിമാനങ്ങളുമെല്ലാം ഓടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ശ്രീനിവാസ പൂജാരി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയാലോചിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ മറ്റ് ആരാധാനാലയങ്ങള്‍ക്കും ബാധകമാവുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും ജൂണ്‍ ഒന്നിനു തന്നെ തുറക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക. അതേസമയം ഉത്സവങ്ങള്‍ അനുവദനീയമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാലാംഘട്ട ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുന്നു എന്നതു കൂടി കണക്കിലെടുത്താവും തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് ഉദ്യോഗസ്ഥര്‍ വിശദമാക്കി