പാര്‍ലമെന്റ് ശീതകാല സമ്മേളനം തിങ്കളാഴ്ച മുതല്‍; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കും

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്ല് അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചര്‍ച്ച ചെയ്ത് പാസാക്കാനാണ് തീരുമാനം. ഇതിനായി നാളെ സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും കോണ്‍ഗ്രസും എം.പിമാര്‍ക്ക് വിപ്പ് നല്‍കി. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോണ്‍ഗ്രസ് ആലോചനയുണ്ട്.

ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കി കൊണ്ട് കാര്‍ഷിക നിയമങ്ങളുടെ പേരിലുള്ള വിവാദം അവസാനിപ്പിക്കാനായാണ സര്‍ക്കാര്‍ ശ്രമിക്കുന്നത്. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം നല്‍കണം എന്നത് ഉള്‍പ്പടെയുള്ള വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനായി പ്രതിപക്ഷം നോട്ടീസ് നല്‍കും. സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് അടക്കം 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.

ബില്‍ പാസാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി മാറ്റിവെച്ചു. ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ സമരം തുടരും. അതേസമയം, പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. അടുത്ത മാസം 23 വരെ സമ്മേളനം തുടരും. വിലക്കയറ്റം, ഇന്ധന വില വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കുന്ന സാഹപര്യത്തില്‍ സഭ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സ്പീക്കര്‍ കക്ഷികളുടെ പിന്തുണ തേടും.