പ്രതിപക്ഷത്തെ ഐക്യമുണ്ടാകുമോ, മമതയുടെ നീക്കം എങ്ങോട്ട്..?

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ പോരാട്ടത്തിന് തുടക്കമിട്ട മമതാ ബാനര്‍ജി പ്രധാനമന്ത്രിയെ കാണുന്നു. രാജ്യമൊട്ടാകെ പെഗാസസ് ചോര്‍ത്തല്‍ വിവാദത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ റിട്ടേര്‍ഡ് സുപ്രീംകോടതി ജഡ്ജിനെക്കൊണ്ട് സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിച്ചത് ഇന്നലെ ഉച്ചയോടെ. വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നു, നാളെ പ്രധാനമന്ത്രിയെ കാണും. രാത്രിയോടെ ഡല്‍ഹിക്ക്. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്, പക്ഷെ അത് ഫലത്തിലെത്തിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും, അമിത്ഷായെയും പരസ്യമായി തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന ബംഗാളിന്റെ ഉരുക്കുവനിത ദീദിക്കാകുമോ ഈ പോരാട്ടത്തിന് തുടക്കമിടാനെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

രോഗി മരിച്ചാല്‍ പിന്നെ ഡോക്ടര്‍ക്ക് ഒന്നും ചെയ്യാനാവില്ല. രോഗമുള്ളപ്പോഴാണ് ചികിത്സ നല്‍കേണ്ടത്. ഇപ്പോഴാണ് അതിനുള്ള സമയം. കഴിഞ്ഞയാഴ്ച പശ്ചിമബംഗാളില്‍ നടന്ന തൃണൂല്‍ രക്തസാക്ഷി ദിനാചരണത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയെ മമത ബാനര്‍ജി സൂചിപ്പിച്ചത് ഇങ്ങനെയാണ്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മമത ബാനര്‍ജിയുടെ ദില്ലി യാത്ര. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുത്തത് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചനയാണ്. ബംഗാളില്‍ തൃണമൂലിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് അണിയറയില്‍ ചരടുകള്‍ വലിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് പ്രശാന്ത് സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം.

ബംഗാളില്‍ മൂന്നാംവട്ടവും മുഖ്യമന്ത്രിയായ മമതയുടെ അടുത്ത ലക്ഷ്യം ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കുകയാണെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകസ്വാധീനമാകാനുള്ള നീക്കമാണു നടത്തുന്നത്. മമതയുടെ അനന്തരവനും ടിഎംസി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗസസ് ചോര്‍ത്തിയെന്ന ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പ്രതികരണം വന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ഒത്തുചേരലിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ പല വിഷയങ്ങളിലും ടിഎംസിയെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹില്‍ നടന്ന ടിഎംസി പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരവും ദിഗ്വിജയ് സിങും പങ്കെടുത്തിരുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തുടങ്ങിയ പോര്‍വിളി അന്തരീക്ഷത്തില്‍ നിലനില്‍ക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച. പെഗാസെസ് ചോര്‍ച്ച വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ് മമത ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനത്തിലെ മറ്റൊരു ലക്ഷ്യം. ഇതിനായി പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.

Read more

ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക. പാര്‍ലെമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്.