രാജസ്ഥാനില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എബിപി ന്യൂസും ഇതേകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ തന്നെ പറയുന്നത്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ തര്‍ക്കം പരിഹരിക്കാനാവാതെ തുടരുകയാണ്. സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ തന്നെ തങ്ങുന്നതായാണ് വിവരം. ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കിയതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാവും സച്ചിന്‍ ഇനി ശ്രമിക്കുക. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണെന്നാണ് വിവരം.
അതേസമയം സച്ചിനെതിരെ നടപടി എടുക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് നിയമസഭാ കക്ഷിയോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. രാജസ്ഥാനിൽ പാർട്ടിക്കൊപ്പം 109 എംഎൽഎമാരുണ്ടെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. ഇതിനിടെ ഗുരുഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന് പേർ ഇന്ന് രാവിലെ ജയ്പൂരിൽ തിരിച്ചെത്തി. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ഈ എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. സച്ചിനൊപ്പം 15-ൽ താഴെ എംഎൽഎമാർ മാത്രമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ.
അശോക് ഗെല്ലോട്ടുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയുടെ ജയ്പൂരിലേയും ഡൽഹിയിലേയും ഓഫീസുകളിൽ നേരത്തെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Read more
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ് എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.