'ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള വൈറസ്; വീണ്ടും ജനിതകമാറ്റം സംഭവിച്ചാല്‍ വാക്സിനുകൾക്ക് പ്രതിരോധിക്കാനാവില്ല'; സൗമ്യാ സ്വാമിനാഥൻ

ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥൻ. ഇരട്ട ജനതികമാറ്റം വന്ന ബി.1.167 വകഭേദമാണ്  ഇന്ത്യയിൽ കണ്ടെത്തിയത്. വാക്സിൻ നൽകുന്ന സംരക്ഷണത്തെ പോലും ഇത്  മറികടന്നേക്കാമെന്നും  സൗമ്യാ സ്വാമിനാഥൻ പറയുന്നു.

വാക്സിനെടുത്തതു വഴിയോ ഒരിക്കൽ കോവിഡ് ബാധയുണ്ടായതു വഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാൻ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ പറഞ്ഞു.

ഇതുമാത്രമല്ല, അതിവേഗവ്യാപനത്തിനു കാരണം. കോവിഡിനെതിരായ പ്രതിരോധത്തിൽ ഇന്ത്യ അലംഭാവം കാണിച്ചതാണ്. ആളുകൾ അടുത്തിടപെടാൻ ഇടയാകുന്ന വലിയ കൂട്ടായ്മകൾ നടന്നു. കോവിഡ്കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്കിടുന്നതും മറ്റ് സുരക്ഷാനടപടികൾ സ്വീകരിക്കുന്നതും കുറച്ചു. അപ്പോൾ വൈറസ് നിശ്ശബ്ദമായി പടരുകയായിരുന്നു.

ഇന്ത്യപോലെ വലിയൊരു രാജ്യത്ത് വൈറസ് പടർച്ച താണനിലയിലാവും നടക്കുക. അതാണ് കുറെ മാസങ്ങളിൽ സംഭവിച്ചത്. സാവധാനം കൂടിവരുന്ന പകർച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകൾ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. അപ്പോഴേക്കും വൈറസ് ആയിരക്കണക്കിനു പേരെ ബാധിക്കുകയും തടയാനാവാത്ത നിലയിൽ പെരുകുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

വാക്സിനേഷൻ കൊണ്ടു മാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ലെന്ന് സൗമ്യ പറഞ്ഞു. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേർക്കുമാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ 70-80 ശതമാനം പേരെയും വാക്സിനേറ്റ് ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും. അത്‌ മനസ്സിൽ വെച്ചുകൊണ്ട് മാസ്ക് ധരിക്കലും ആളകലം പാലിക്കലുമുൾപ്പെടെ പരീക്ഷിച്ചു വിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണു വേണ്ടത്.

Read more

വൈറസ് ഇനിയും പടർന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതൽ തീവ്രമായ വകഭേദങ്ങളുണ്ടായാൽ ഇപ്പോഴത്തെ വാക്സിനുകൾക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്ഥിതിവരുമെന്ന് സൗമ്യ മുന്നറിയിപ്പുനൽകി.