വൈ. എസ്. ആറിന്റെ സഹോദരനും മുന്‍മന്ത്രിയുമായ വിവേകാനന്ദ റെഡ്ഡി വീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹ മരണത്തിന് കേസെടുത്തു

വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഎസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്ന ഇദ്ദേഹം പിന്നീടാണ് വിഷയങ്ങള്‍ പരിഹരിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ എംവി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പോലീസില്‍  പരാതി നല്‍കി.

മൃതദേഹത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാല്‍ തന്നെ മരണകാരണം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ടെന്ന് റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും.