അധികാരം നിലനിര്‍ത്താന്‍ വീടു പോലും ഉപേക്ഷിച്ച് വിധാന്‍ സൗധയില്‍ ഉണ്ടും ഉറങ്ങിയും എം.എല്‍.എമാര്‍

കര്‍ണാടകയിലെ നിയമനിര്‍മ്മാണ സഭയായ വിധാന്‍ സൗധയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ജനാധിപത്യത്തിന് യോജിക്കാത്തവയാണ്. കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് നടത്തി നിയമനിര്‍മ്മാണത്തിനായി ജനങ്ങള്‍ വിജയിപ്പിച്ച എം.എല്‍.എമാര്‍, കൂടുതല്‍ പണവും പദവിയും തന്നാല്‍ കൂറുമാറാമെന്ന നിലയില്‍ കച്ചവടരാഷ്ട്രീയത്തിന് വിധേയരാവുന്നു. ചില എം.എല്‍.എമാര്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സഭ വിട്ടിറങ്ങിയാല്‍ പിന്നീട് കയറുമ്പോള്‍ എതിര്‍പാര്‍ട്ടിയുടെ കൊടിക്കീഴില്‍ കണ്ടേക്കാമെന്ന അവസ്ഥ. കൂടെ നില്‍ക്കുന്ന എം.എല്‍.എയെ വരെ അവിശ്വസിക്കേണ്ട നിലയാണ്.

എന്തിന്, ആഭിചാര ക്രിയകള്‍ ചെയ്യുമെന്ന പേടിയില്‍ വിധാന്‍ സൗധയ്ക്കകത്ത് ചെറുനാരങ്ങയ്ക്ക് പോലും വിലക്ക്. 11 എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിലാണ് പുതിയ നിരോധന വാര്‍ത്ത. എന്നാല്‍ നാരങ്ങയും ഭസ്മവും സിന്ദൂരവും വെച്ച് ആഭിചാരം ചെയ്യുന്നത് കര്‍ണാടകയിലെ ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ പതിവാണ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് പ്രദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.

2011- ല്‍ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തലേന്ന് സിന്ദൂരവും മഞ്ഞള്‍പ്പൊടിയും പൂശിയ നൂറുകണക്കിന് ചെറുനാരങ്ങകള്‍ നിയമസഭയില്‍ കാണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. യെദ്യൂരപ്പയ്ക്ക് വേണ്ടി ആഭിചാര ക്രിയ നടത്തിയതിന്റെ അവശേഷിപ്പുകളാണ് ഇതെന്ന് അന്ന് മാധ്യമങ്ങളില്‍  വാര്‍ത്ത വന്നിരുന്നു. ഇതുപോലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചെറുനാരങ്ങ കൊണ്ട് മുഖ്യമന്ത്രി കസേരയില്‍ സ്പര്‍ശിക്കുന്ന സി.സി.ടി.വി വീഡിയോ പുറത്തു വന്നതും ആഭിചാര ക്രിയയാണെന്ന് വാര്‍ത്ത പരന്നിരുന്നു. അധികാരം നിലനിര്‍ത്താന്‍ വീട് പോലും ഉപേക്ഷിച്ച് നിയമനിര്‍മ്മാണ സഭയില്‍ തന്നെ ഉണ്ണുകയും ഉറങ്ങുകയുമാണ് എം.എല്‍.എമാര്‍… ഏറ്റവും ഒടുവില്‍ വിധാന്‍സൗധയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ചിരിക്കുകയാണ്. കാണാം, ചില വിധാന്‍ സൗധയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.