ഉപരാഷ്ട്രപതിക്കും അബദ്ധം പറ്റി, ശരീരഭാരം കുറക്കാനുള്ള മരുന്നിന് പകരം ഒഴിഞ്ഞ പെട്ടി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തലാക്കാന്‍ നടപടിയെടുക്കണമെന്ന് രാജ്യസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടയില്‍ തനിക്കും പരസ്യം കണ്ട്  അബദ്ധം പറ്റിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശരീരഭാരം കുറക്കാന്‍ സഹായകമായ ഗുളികയുടെ പരസ്യം കണ്ടാണ് തനിക്ക് തെറ്റുപറ്റിയതെന്ന് നായിഡു പറഞ്ഞു.

ഉപരാഷ്ട്രപതിയായയിന് ശേഷമുള്ള ഒരു ദിവസം ഞാന്‍ ഒരു പരസ്യം ശ്രദ്ധിക്കാനിടയായി. 28 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറക്കാന്‍ സഹായിക്കുന്ന ഗുളികയുടെ പരസ്യമായിരുന്നു അത്. 1230 രൂപ നല്‍കണമെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഞാന്‍ പലരോടും അതിനെക്കുറിച്ച് അന്വേഷിച്ചു. അത് സത്യമാകാനിടയില്ലെന്ന് അവര്‍ പറയുകും ചെയ്തു. ഞാന്‍ വീണ്ടും ആ പരസ്യം കണ്ടു. പരസ്യത്തില്‍ ആവശ്യപ്പെടുന്നതു പോലെ 1230 നല്‍കി. എന്നാല്‍ ഗുളികള്‍ക്ക് പകരം ഒഴിഞ്ഞ പെട്ടിയും വീണ്ടും 1000 രൂപ അടച്ചാല്‍ ഗുളികകള്‍ ലഭിക്കുമെന്ന നിര്‍ദ്ദേശവുമാണ് ലഭിച്ചത്.

ഇക്കാര്യം ഞാന്‍ ഉപഭോക്തൃ മന്ത്രാലയത്തെ കൊണ്ട് അന്വേഷിപ്പിച്ചു. അപ്പോഴാണ് അത് അമേരിക്കയില്‍ നിന്നുള്ള പരസ്യമാണെന്ന് അറിഞ്ഞത്. മറ്റു രാജ്യങ്ങളില്‍ നിന്നാണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.