വെല്ലൂരിൽ ഓഗസ്റ്റ് അഞ്ചിന് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് മാറ്റിവെച്ച തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ അടുത്ത മാസം അഞ്ചിന് വോട്ടെടുപ്പ് നടക്കും. മണ്ഡലത്തില്‍ അനധികൃതമായി പണം പിടികൂടിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. ഡി.എം.കെ സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്‍റെ വസതിയില്‍ നിന്നും ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് അണ്ണാ ഡി.എം.കെ ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. നിലവില്‍ അണ്ണാ ഡി.എം.കെയുടെ സിറ്റിങ്ങ് സീറ്റാണെങ്കിലും ഡി.എം.കെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വെല്ലൂര്‍.