സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണം; ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. പുതിയ സിലബസ് ഉടന്‍ തയ്യാറാക്കും. പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഡൂണ്‍ സര്‍വകലാശാലയില്‍ ഉത്തരാഖണ്ഡ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും ധന് സിങ് റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡ് പ്രസ്ഥാനത്തിന്റെ ചരിത്രവും മഹത് വ്യക്തിത്വങ്ങളും പുതിയ സിലബസില്‍ പഠിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യന്‍ ചരിത്രത്തെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികളുടെ സിലബസ് തയ്യാറാക്കേണ്ടത്. വേദപുരാണത്തിനും ഗീതയ്ക്കുമൊപ്പം പ്രാദേശിക നാടന്‍ ഭാഷകളും പ്രോത്സാഹിപ്പിക്കണം എന്നാണ് വ്യക്തമാക്കുന്നത്.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഭഗവത് ഗീത സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരും പിന്നാലെ കര്‍ണാടകയും ആദ്യം തീരുമാനം അറിയിച്ചു. പിന്നാലെ ഹിമാചല്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് താക്കൂറും സ്‌കൂളുകളില്‍ ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പാഠ്യവിഷയമായി ഗീത ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.