'യു പിയിൽ എവിടെ വേണമെങ്കിലും അഞ്ചേക്കർ സ്ഥലം വാങ്ങാൻ മുസ്ലിങ്ങൾക്ക് കഴിയും'; വിധിക്കെതിരെ സ്വരം കടുപ്പിച്ച് ഉവൈസി

“ഇത് കേവലം ഒരു ചെറിയ വേണ്ടിയുള്ള തകര്‍ക്കമായിരുന്നില്ല. ഉത്തർപ്രദേശിൽ എവിടെ വേണമെങ്കിലും അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ് ലീങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ മുസ്‌ലീങ്ങള്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്.” – അയോധ്യ കേസിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി.

സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമായിരിക്കുമെന്നും എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നും ഉവൈസി പറഞ്ഞു.
”ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്ലിംകളായ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, പക്ഷേ ഞങ്ങള്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു.
കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. എന്നാൽ 500 വര്‍ഷമായി ഈ സ്ഥലത്ത് ഒരു പള്ളി ഉണ്ടായിരുന്നു എന്നത് വ്യക്തവുമാണ്. ഇക്കാര്യത്തിൽ കോടതി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ എനിക്ക് വിശ്വാസമുണ്ട്, അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും”- ഉവൈസി പറഞ്ഞു.
അയോധ്യകേസില്‍ സുപ്രീംകോടതി വിധി ന്യായം വന്നതിന് പിന്നാലെ ഒറ്റ ചിത്രം മാത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഉവൈസി രംഗത്തെത്തിയിരുന്നു.
Supreme But Not Infallible: Essays in Honour of the Supreme Court of India എന്ന പുസ്‌കത്തിന്റെ കവര്‍ പേജായിരുന്നു ഉവൈസി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിശദമായ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘സുപ്രീം കോടതി വിധി പ്രതീക്ഷിച്ചത് പോലെയല്ല. ഞങ്ങളുടെ ഭാഗം തെളിയിക്കുന്നതിനായി ശക്തമായ തെളിവുകള്‍ ഹാജരാക്കിയിരുന്നു. വിധി അവലോകനം ചെയ്യും.’ എന്നായിരുന്നു ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ്.

സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമാണ് ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി ട്വീറ്റ് ചെയ്തത്.