ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ സംഭവം; വെടിവെച്ചത് പൂജാരി തന്നെ ഏർപ്പാടാക്കിയ കൊലയാളി, കേസിൽ വൻ ട്വിസ്റ്റ്

ഉത്തർപ്രദേശിലെ ​ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ കേസിൽ വൻ ട്വിസ്റ്റ്. വെടിവെച്ചത് പൂജാരി തന്നെ ഏർപ്പാടാക്കിയ വാടക കൊലയാളിയാണെന്ന് പൊലീസ് കണ്ടെത്തി.

ക്ഷേത്ര പൂജാരി അതുൽ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീർക്കാനായി പൂജാരിയും കൂട്ടാളികളും ചേർന്ന് ​ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അതുൽ ത്രിപാഠി നിലവിൽ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാൽ ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബർ 10 ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാൻകി ക്ഷേത്രത്തിൽ വെച്ചാണ് അതുൽ ദാസിന് വെടിയേറ്റത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ‌‌