വാക്സിൻ കേന്ദ്രത്തിൽ പൊലീസ് മർദ്ദനം , യു.പിയിൽ യുവാവ് ആത്മഹത്യ ചെയ്തു; അഞ്ച് പൊലീസുകാർക്ക് എതിരെ കേസ്

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ഇരുപതു വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്ത് പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. തിങ്കളാഴ്ച കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ പൊലീസുകാരുടെ മർദ്ദനമേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

പത്ത് പൊലീസുകാരിൽ അഞ്ചുപേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം ഇന്നലെ രാത്രി ഗ്രാമത്തിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പടിഞ്ഞാറൻ യുപി ജില്ലയിലെ ഒരു പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിൽ വച്ച് ഒരു കാരണവുമില്ലാതെ യുവാവിനെ പൊലീസുകാർ ആക്രമിച്ചെന്നും ഇതാണ് യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ബന്ധുക്കൾ ആരോപിച്ചു. കുത്തിവയ്പ്പ് കേന്ദ്രത്തിൽ ഉണ്ടായ കലഹത്തെ തുടർന്ന് വീട്ടിലെത്തിയ യുവാവിനെ അന്വേഷിച്ചു വന്ന പൊലീസ് യുവാവിന്റെ അമ്മയെയും മർദിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ബാഗ്പത്തിലെ വാക്സിനേഷൻ സെന്ററിൽ ഒരു മൊബൈൽ ഫോണിൽ ചിത്രീകരിച്ച 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
രണ്ട് പൊലീസുകാർ യുവാവിനെ പിടിക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. ഇടപെടാൻ ശ്രമിക്കുന്ന മറ്റൊരു വ്യക്തിയെ പൊലീസുകാർ തള്ളിയിടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. മർദ്ദനത്തിനിടയിൽ യുവാവ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ സ്റ്റാഫ് പേര് വിളിച്ചിട്ടും വാക്സിനേഷൻ സെന്ററിൽ പ്രവേശിക്കാൻ പൊലീസുകാർ തന്റെ മകനെ അനുവദിക്കാത്തതാണ് തർക്കത്തിന് കാരണമെന്ന് പൊലീസിന് നൽകിയ പരാതിയിൽ യുവാവിന്റെ പിതാവ് ആരോപിച്ചു.

പൊലീസ് തന്റെ മകനെ തള്ളി മാറ്റിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ അവർ അവനെ അടിക്കാൻ തുടങ്ങിയെന്നും പിതാവ് പറയുന്നു. തുടർന്ന് ഒരു മുറിയിലേക്ക് യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോയി ലാത്തി കൊണ്ട് ആക്രമിച്ചു. യുവാവിനെ അവിടെ നിന്നും രക്ഷപ്പെടുത്തിയെങ്കിലും വൈകുന്നേരം, നിരവധി പൊലീസുകാർ യുവാവിന്റെ വീട്ടിലെത്തി അമ്മയെയും ആക്രമിച്ചു. ഭയന്ന് ഓടിപ്പോയ യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പിതാവ് പരാതിയിൽ പറഞ്ഞു.

“ഞങ്ങൾ കേസ് ഫയൽ ചെയ്യുകയും 10 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, ഞങ്ങൾ ആരെയും വെറുതെ വിടില്ല”, ബാഗ്പത് പോലീസ് മേധാവി അഭിഷേക് സിംഗ് വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.