ഉദ്ധവും സോണിയയും പവാറും പക്വതയുള്ളവര്‍; സവര്‍ക്കര്‍ വിഷയത്തില്‍ പ്രതികരണവുമായി അജിത് പവാര്‍

ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ശരദ് പവാറും പക്വതയുള്ള നേതാക്കളാണെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. അവര്‍ ശരിയായ തീരുമാനം എടുക്കുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. സവര്‍ക്കറെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തിന് ശിവസേന കടുത്ത മറുപടി നല്‍കിയ സാഹചര്യത്തില്‍ അത് മഹാ വികാസ് അഖാഡിയെ (എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സഖ്യം) ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”

വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുക എന്നത് ഒരോരുത്തരുടേയും അവകാശമാണ്.”കര്‍ഷക ദുരിതം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണ് മഹാരാഷ്ട്രയിലെ നിലവിലെ പ്രശ്‌നങ്ങള്‍. നമ്മള്‍ അത് പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്” അജിത് പവാര്‍ പറഞ്ഞു.

ഇന്ത്യയില്‍ “റേപ് ഇന്‍ ഇന്ത്യ”യാണ് നടക്കുന്നതെന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ല രാഹുല്‍ ഗാന്ധി ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതേസമയം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലെ സവര്‍ക്കറുടെ സംഭാവനെയും വളരെ വലുതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

“വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, രാഷ്ട്രത്തിന്റെ തന്നെ ദൈവമാണ്. അദ്ദേഹത്തിന്റെ പേര് ദേശീയ അഭിമാനം കൊണ്ടും ആത്മാഭിമാനം കൊണ്ടും ചായംപിടിപ്പിച്ചതാണ്. നെഹ്റുവിനെയും ഗാന്ധിയെയും പോലെ സ്വാതന്ത്ര്യം നേടുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. അത്തരം എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം, ഇതില്‍ വിട്ടുവീഴ്ചയില്ല,”” മറ്റൊരു ട്വീറ്റില്‍ സഞ്ജയ് റൗത്ത് കുറിച്ചു.

മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും ഞങ്ങളുടെ പാര്‍ട്ടി ബഹുമാനിക്കുന്നതിനാല്‍ കോണ്‍ഗ്രസ് സവര്‍ക്കറിനെ അപമാനിക്കരുതെന്ന് ശിവസേന പറഞ്ഞു.പണ്ഡിറ്റ് നെഹറുവിനെയും മഹാത്മാഗാന്ധിയെയും ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗത്ത് മറാത്തിയില്‍ എഴുതിയ ട്വീറ്റില്‍ പറഞ്ഞു. “”നിങ്ങള്‍ വീര്‍ സവര്‍ക്കറിനെ അപമാനിക്കരുത്. വിവേകമുള്ള ആര്‍ക്കും കൂടുതല്‍ വിശദീകരണം ആവശ്യമില്ല,”” അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഝാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ “റേപ്പ് ഇന്‍ ഇന്ത്യ” (ഇന്ത്യയില്‍ ബലാത്സംഗം) പ്രസ്താവനയില്‍ ക്ഷമ ചോദിക്കില്ലെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, “”എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, ഞാന്‍ രാഹുല്‍ ഗാന്ധി എന്നാണ്, ഞാന്‍ ഒരിക്കലും ക്ഷമ ചോദിക്കുകയുമില്ല … സത്യം സംസാരിച്ചതിന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ക്ഷമ ചോദിക്കുകയുമില്ല,”” എന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന പാര്‍ട്ടി മെഗാ റാലിയില്‍ പറഞ്ഞിരുന്നു.

“”മേക്ക് ഇന്‍ ഇന്ത്യ”” എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ എവിടെ നോക്കിയാലും “”റേപ്പ് ഇന്‍ ഇന്ത്യ”” യാണ് എന്നാണ് രാഹുല്‍ ഗാന്ധി ഝാര്‍ഖണ്ഡില്‍ പറഞ്ഞത്.

ബി.ജെ.പിയുമായുള്ള 35 വര്‍ഷത്തെ സഖ്യം വിച്ഛേദിച്ച ശിവസേന കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) എന്നിവരുമായി ചേര്‍ന്നു. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ, ശിവസേന മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി.

പ്രത്യയശാസ്ത്രപരമായി വ്യത്യസ്തരായ ശിവസേനയും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ ഭിന്നത ഈ ആഴ്ച കൂടുതല്‍ പ്രകടമായിരുന്നു. ഇരു പാര്‍ട്ടികളും പൗരത്വ ബില്ലില്‍ ഭിന്നത പുലര്‍ത്തിയിരുന്നു, ലോക്‌സഭയില്‍ ബില്ലിന് വോട്ടുചെയ്ത ശേഷം ശിവസേന രാജ്യസഭയില്‍ നിന്ന് വിട്ടുനിന്നു