രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടി. രണ്ട് ദിവസം മുമ്പ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടമാണ് അടപ്പിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് രണ്ട് ദിവസം മുമ്പ് ലൈബ്രറി തുടങ്ങിയത്. ഗോഡ്സെ ഗ്യാൻശാല എന്ന് പേരിട്ട ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു.
ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു. എന്നാല്‍ ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് എസ്.പി പറഞ്ഞു.
ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാകുമെന്നാണ് ഹിന്ദു മഹാസഭ അറിയിച്ചിരുന്നത്. വിഭജനം തടയുന്നതില്‍ ഗാന്ധിജി പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രഭാഷണവും സംഘടിപ്പിച്ചു. ഗോഡ്സെ യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാനാണ് ലൈബ്രറി തുടങ്ങിയതെന്നും ഗോഡ്സെ ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നുവെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ് ജെയ്‍വീര്‍ ഭരദ്വാജ് അവകാശപ്പെട്ടു.
“ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് ഇത് ചെയ്തത്. ക്രമസമാധാനം ഇല്ലാതാക്കുന്ന അവസ്ഥ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ലൈബ്രറി അടച്ചു,” ജൈവീർ ഭരദ്വാജ് പറഞ്ഞു.
സംഭവത്തില്‍ കേസ് എടുക്കാത്ത സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിനോട് വിയോജിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളെന്ന് ആക്ഷേപിക്കുന്നു. ഇവിടെ രാഷ്ട്രപിതാവിനെ അപമാനിച്ചിട്ടും കേസെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര വിമര്‍ശിച്ചു.
Read more
2017ല്‍ ഹിന്ദു മഹാസഭ ഗോഡ്സെ പ്രതിമ സ്ഥാപിച്ച് പൂജ നടത്തിയപ്പോഴും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് കേസ് എടുത്തതോടെ പ്രതിമ നീക്കം ചെയ്യുകയായിരുന്നു.