എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹത്തിന് വിസമ്മതിച്ചു; വീട്ടിൽ കയറി കാമുകന് നേരെ ആസിഡ് ഒഴിച്ച് കാമുകി

വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന് നേരെ യുവതി ആസിഡ് ഒഴിച്ചു. ത്രിപുരയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവ് അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഒക്ടോബാര്‍ 19-നാണ് സംഭവം. ബിനിത സാന്താള്‍ എന്ന യുവതിയാണ് കാമുകന് നേരെ ആസിഡൊഴിച്ചത്. ബിനിതയും കാമുകനും ഖോവായ് ജില്ലയിലെ ഒരേ ഗ്രാമമായ ബെൽചാറയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനിത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താത്പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരേ വീട്ടില്‍ക്കയറി ആസിഡ് ആക്രമണം നടത്തിയത്.

പ്രണയത്തിലായിരുന്ന യുവാവും ബിനിതയും നേരത്തെ പൂനെയില്‍ ഒരുമിച്ച് താമസിച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുവരും സ്വന്തം വീടുകളില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ യുവാവ് ബിനിതയെ അവഗണിക്കുകയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി ഖൊവായി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തന്നെ അവഗണിക്കാന്‍ തുടങ്ങിയതോടെ കാമുകനെ എങ്ങിനെയെങ്കിലും കാണണമെന്ന് യുവാവിന്‍റെ സഹോദരന്‍ സുമന്‍ സാന്തലിനോട് ആവശ്യപ്പെട്ടു. ആസിഡും കൈയില്‍ കരുതിയാണ് ബിനിത കാമുകനെ കാണാനെത്തിയത്. ഇരുവരും തമ്മില്‍ വഴക്കായപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്‍റെ മുഖത്തേക്ക് ഒഴിച്ച് ഓടിപ്പോവുകയായിരുന്നു.

Read more

ഒക്ടോബറില്‍ മാത്രം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആസിഡ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച ഹരിയാനയിലെ പാനിപ്പട്ടില്‍ 37-കാരിക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍ ആസിഡ് ഒഴിച്ചിരുന്നു. യുപിയിലെ ഗോണ്ട ജില്ലയില്‍ രണ്ട് ദളിത് സഹോദരിമാരും ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു.