ത്രിപുര സര്‍വകലാശാല വൈ.ചാന്‍സലര്‍ എബിവിപിയുടെ പതാക ഉയര്‍ത്തി വിവാദത്തില്‍ 

ത്രിപുര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ എബിവിപിയുടെ പതാക ഉയര്‍ത്തി വിവാദത്തില്‍ ചാടിയിരിക്കുകയാണ്.ജൂലായ് 10-ന് ക്യാമ്പസില്‍ നടന്ന എബിവിപിയുടെ ഒരു പരിപാടിയിലാണ് വൈ.ചാന്‍സലര്‍ ധരുര്‍കര്‍ പതാക ഉയര്‍ത്തിയത്. എബിവിപി സാമൂഹിക-സാംസ്‌കാരിക സംഘടനയാണെന്നും സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. “ക്ഷണം ലഭിച്ചത് പ്രകാരം പരിപാടിക്ക് താന്‍ പോയിരുന്നു. എബിവിപി ഒരു ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘടനയോ അല്ല. അതൊരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. ജനസംഘത്തിന് മുമ്പേയുള്ള സംഘടനയാണത്. അവരുടെ പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ല”. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ
പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും ധരുര്‍കര്‍ ഇംഗ്ലീഷ് പത്രമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ പരിപാടിയില്‍ എബിവിപിയുടെ പതാക ഉയര്‍ത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. ഇന്ത്യയിലുള്ള നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ട്. വി.സി.എന്ന നിലയില്‍ ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ അടക്കമുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പതാക ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് ഇതായി വി.സിയുടെ മറുപടി. കാള്‍ മാക്സിന്റെയും മാവോ സെതൂങിന്റേയും തത്വങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട് . എല്ലാ വിദ്യാര്‍ത്ഥി സംഘടനകളേയും തുറന്നമനസ്സോടെ താന്‍ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 2018 ലാണ് വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ ത്രിപുര സര്‍വകലാശാല വൈ.ചാന്‍സലര്‍ ആയി ചുമതലയേല്‍ക്കുന്നത്.