“ബംഗാൾ രണ്ടാം പാകിസ്ഥാൻ,...കശ്മീർ പോലെ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണം”: ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ എം‌.എൽ‌.എ സബ്യസാച്ചി ദത്ത

തൃണമൂൽ കോൺഗ്രസ് എം‌.എൽ‌.എയും മുൻ ബിദ്ദന്നഗർ മേയറുമായ സബ്യാസാച്ചി ദത്ത ചൊവ്വാഴ്ച പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു. “കശ്മീർ പോലെ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ” സബ്യാസാച്ചി അമിത് ഷായോട് ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പാർട്ടി പതാക സബ്യാസാച്ചി ദത്തയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശ്ലേഷിച്ചു കൊണ്ട് സബ്യാസാച്ചിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

രാജ്യവും അതിന്റെ താത്പര്യങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ താത്പര്യങ്ങളെക്കാൾ വളരെ വലുതാണെന്ന് സബ്യാസാച്ചി ദത്ത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തി. കശ്മീരിലെ പോലെ ബംഗാളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ അമിത് ജിയോട് അഭ്യർത്ഥിക്കുന്നു. ഇവിടെയുള്ള ആളുകൾ സന്തുഷ്ടരല്ല. ബംഗാൾ ഇപ്പോൾ രണ്ടാമത്തെ പാകിസ്ഥാനായി മാറുകയാണ്. ബംഗാളിനെയും ബംഗാളികളെയും സംരക്ഷിക്കുക, സബ്യാസാച്ചി ദത്ത പറഞ്ഞു.

രാജ്യം ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല. ഞങ്ങൾ എ.പി.ജെ അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു, പക്ഷേ അജ്മൽ കസബിനെ തീവ്രവാദിയായികാണുന്നു, അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയിൽ ചേരുന്ന ആറാമത്തെ തൃണമൂൽ കോൺഗ്രസ് എം‌എൽ‌എയും എല്ലാ പാർട്ടികളെയും കണക്കാക്കിയാൽ ഒമ്പതാമത്തെ ആളുമാണ് സബ്യാസാച്ചി ദത്ത, സംസ്ഥാനത്തെ ആകെ 42 സീറ്റുകളിൽ 18 എണ്ണവും ബി.ജെ.പി വിജയിച്ചിരുന്നു.