മനുഷ്യസാന്നിധ്യമില്ലാതാക്കണം, തെലുങ്കാനയില്‍ കടുവ സങ്കേതത്തിനടുത്തുള്ള 37 ഗ്രാമങ്ങള്‍ കുടിയൊഴിപ്പിക്കാന്നു

കടുവകളുടെ സ്വൈര്യവിഹാരത്തിന് തടസ്സമായ  ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കാനൊരുങ്ങി തെലുങ്കാന വനംവകുപ്പ്. കവാല്‍ കടുവ സംരക്ഷണകേന്ദ്രത്തിന് ചുറ്റമുള്ള 37 ഗ്രാമങ്ങളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി പാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി രണ്ട് ഗ്രാമങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായി. 345 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സങ്കേതത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെയാണ് കുടിയൊഴിപ്പികുന്നത്. തെലുങ്കാന യിലെ നാല് ജില്ലകളുടെ അതിര്‍ത്തിയിലുള്ള അദിലബാദ്, കുമ്മാരം ഭീം അസീഫാബാദ്, മന്‍ചേരിയല്‍, നിര്‍മ്മല്‍ എന്നീ ആദിവാസി ഊരുകളാണ് മാറ്റിപ്പാര്‍പ്പിക്കുന്ന ഗ്രാമങ്ങള്‍.

കുടുംബങ്ങള്‍ ഗ്രാമങ്ങള്‍ വിട്ടുപോകാന്‍ തയ്യാറാണെന്നും എന്നാല്‍ വീടിനും കൃഷിയിടത്തിനുമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരിക്കുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെലുങ്കാനയില്‍ കടുവകളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളാണ് കവാല്‍, കാസഖ് നഗര്‍ എന്നിവ. എന്നാല്‍ മനുഷ്യസാന്നിധ്യമുള്ളതിനാല്‍ ഇവിടങ്ങളില്‍ കടുവകള്‍ സ്ഥിരവാസമുറപ്പിക്കുന്നില്ല. ഇതിനാലാണ് ഗ്രാമങ്ങളെ കുടിയൊഴുപ്പിക്കാന്‍ വനംവകുപ്പ് പദ്ധതിയിടുന്നത്.

Read more

ജനുവരി 22 ന് ആരംഭിച്ച കടുവകളുടെ സെന്‍സസിന്റെ ഭാഗമായി, രാംപൂര്‍,മൈസാംപേട്ട് എന്നീ ഗ്രാമങ്ങളിലെ 112 കുടുംബങ്ങളെ മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനായി കേന്ദ്ര സര്‍ക്കാരിനോട് തെലുങ്കാന സംസ്ഥാന വനംവകുപ്പ് അനുവാദം ചോദിച്ചിരുന്നു. ഇവിടുത്തെ കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗത്തിനായി വീണ്ടും വനത്തിനെ ആശ്രയിക്കാതെ അവര്‍ക്ക് മറ്റൊരു സ്ഥലം വനംവകുപ്പ് കണ്ടെത്തി നല്‍കിയിരുന്നു. ഇതേ മാതൃക ഇപ്പോള്‍ കുടിയൊഴിപ്പിക്കുന്ന ഗ്രാമങ്ങള്‍ക്കും പിന്തുടരുന്നതായിരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ സി സവര്‍ണ്ണന്‍ അറിയിച്ചു.