'വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല': കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി വിവാദ പ്രസ്താവനയും നടത്തിയത്. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജന ജാഗ്രണ്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ബിജെപിയുടെ കടുത്ത എതിരാളികള്‍ പോലും അതിനെ പിന്തുണച്ചു. എന്നാല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയായിരുന്നു. പാക്ക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒഡീഷയിലെ ബലാസോരില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപി കൂടിയായ പ്രതാപ് സാരംഗി പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ക്ക് 72 വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ അവകാശവും നല്‍കിയത് മോഡി സര്‍ക്കാരാണ്. ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങിത്തുടങ്ങി. ഇപ്പോള്‍ കശ്മീരി പെണ്‍കുട്ടികള്‍ക്ക് കശ്മീരിനു പുറത്തു നിന്നും വിവാഹം കഴിക്കാം അദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ചിലവര്‍ മനുഷ്യാവകാശത്തെ ക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ കശ്മീരില്‍ നൂറുകണക്കിന് ശെസനികര്‍ മൈനുകള്‍ പൊട്ടി കൊല്ലപ്പെട്ടപ്പോള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ ഒരിക്കലും മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. വേദിയില്‍ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും സന്നിഹിതനായിരുന്നു.