മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ കാണാനില്ല; കൊന്ന് കിണറ്റിലിട്ടെന്ന് മുന്‍ ഭാര്യാസഹോദരന്‍

മൂന്നാമതും വിവാഹം കഴിച്ചതിന് മുന്‍ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം. ലാഡു ഹയ്ബുരു എന്നയാളാണ് മരിച്ചത്.

സംഭവത്തില്‍ ഇയാളുടെ മുന്‍ ഭാര്യയുടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാര്‍ച്ച് 16ന് ആണ് യുവാവിനെ കാണാതായത്. എന്നാല്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹായ്ബുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

യുവാവിന്റെ വീട്ടില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കിണറ്റില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഭാര്യയുടെ സഹോദരനെയും മറ്റു ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് അറിഞ്ഞത്.

ഹായ്ബുരുവിന്റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നും പൊലീസ് അറിയിച്ചു.