യുവാവിനെ കൊന്നു കെട്ടിത്തൂക്കി; കൊന്നത് മതഗ്രന്ഥത്തേയും ചിഹ്നങ്ങളെയും അപമാനിച്ചതിന്, കുറ്റം എറ്റെടുത്ത് നിഹാങ് സംഘം

കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ‍പുതിയ വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയത് തങ്ങളാണ് നിഹാങ് എന്ന സിഖ് സംഘം വെളിപ്പെടുത്തി. യുവാവ് സിഖ് മതഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കൊലപാതകം.

മതപ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നാണ് നിഹാങ്ങുകൾ പറയുന്നത്. കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിലാണ്. നിലത്ത് ചോര തളം കെട്ടിയിട്ടുണ്ടായിരുന്നു.

കൊലപാതകത്തിന് പിന്നൽ നിഹാങ് സംഘമാണെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഒരു കൂട്ടം നിഹാങ്ഗുകൾ ഒരു യുവാവിന്റെ കൈത്തണ്ട മുറിച്ചു മാറ്റിയ ശേഷം അയാൾക്ക്‌ മുകളിൽ നിൽക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിഹാങ്ഗുകളിൽ ചിലർ കുന്തം കൈയിൽ പിടിച്ച് യുവാവിന് ചുറ്റും നിൽക്കുകയും അയാളോട് തന്റെ പേരും ഗ്രാമവും പറയുവാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയിലെ പുരുഷന്മാർ ആരും തന്നെ മുറിവേറ്റ മനുഷ്യനെ സഹായിക്കാൻ ഒരു നീക്കവും നടത്തുന്നില്ല.