മോദിക്ക് വേണ്ടി 23 കോടി മുടക്കി മോടി കൂട്ടിയ റോഡ് തകര്‍ന്നു

ഇരുപത്തിമൂന്ന് കോടി ചിലവിട്ട് കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായി മോടികൂട്ടിയ റോഡ് തകര്‍ന്നു. 23 കോടിക്ക് ടാറിട്ട റോഡാണ് സന്ദര്‍ശനം കഴിഞ്ഞ് മോദി തിരികെ മടങ്ങിയതിനു പിറ്റേന്നു തന്നെ തകര്‍ന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു മോദിയുടെ കര്‍ണാടക സന്ദര്‍ശനം

ദക്ഷിണ ബംഗളൂരുവിലെ ജനനഭാരതി, ബംഗളൂരു യൂനിവേഴ്സിറ്റി, കൊമ്മഗട്ട, ഡോ. ബി.ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് എകോണമിക്സ് യൂണിവേഴ്സിറ്റി, ഹെബ്ബല്‍ എന്നിവിടങ്ങളിലായി 14 കി.മീ നീളത്തിലാണ് റീടാറിങ് നടത്തിയത്.ഇതോടൊപ്പം സര്‍വീസ് റോഡുകളും നടപ്പാതകളും മോടികൂട്ടുകയും സ്ട്രീറ്റ്ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതില്‍ ബേസ് യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഭാഗത്തെ റോഡാണ് പൊളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലാണ് റോഡ് തകര്‍ന്നത്. ടാറ് ഇളകുകയും കുഴിയാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ ഇവിടെ നാട്ടുകാര്‍ കല്ലും പൊടിയും കൊണ്ടിട്ടിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ മോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്ന ഏപ്രിലിലും ഇവിടെ ടാറിങ് പ്രവൃത്തി നടന്നിരുന്നെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. സന്ദര്‍ശനം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.