രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിന് അടുത്ത്, ഒമൈക്രോണ്‍ 5,488

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്. കഴിഞ്ഞ 2 മണിക്കൂറിനിടെ 2,47,417 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 11,17,531 പേരാണ് രാജ്യത്ത് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ശതമാനമാണ്.

മഹാരാഷ്ട്ര 46,723, ഡല്‍ഹി 27,561, പശ്ചിമ ബംഗാള്‍ 22,155, കര്‍ണാടക 21,390 എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതര്‍. 380 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,035 ആയി ഉയര്‍ന്നു. 84,825 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 154.61 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 5,488 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 1,367 കേസുകള്‍. രാജസ്ഥാന്‍ 792, ഡല്‍ഹി 549, കേരളം 486, കര്‍ണാടക 479, പശ്ചിമ ബംഗാള്‍ 294, ഉത്തര്‍ പ്രദേശ് 275 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ല. സംസ്ഥാനതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.