രാജ്യത്ത് രണ്ടര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍, ഒമൈക്രോണ്‍ 5,753

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമാണ്.

315 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,350 ആയി ഉയര്‍ന്നു. നിലവില്‍ 12,72,073 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 95.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 155.39 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്.

രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 5,753 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 4.83 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തണം. വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നും, വൈറസിനെതിരെയുള്ള പ്രധാന ആയുധം വാക്സിനാണെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നാണ് സൂചന. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രാദേശികമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കോവിഡ് ചികിത്സ കഴിയുന്നതും വീടുകളില്‍ തന്നെ ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടെന്ന ഉറപ്പ് വരുത്തണം. ഇതിനായി ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.