"ഉദ്ദേശം വ്യക്തമാണ് മുസ്ലീങ്ങൾ സ്വീകാര്യരല്ലാത്ത അന്യരാണ്": പൗരത്വ നിയമത്തിനെതിരെ നസീറുദ്ദീൻ ഷാ, മീരാ നായർ തുടങ്ങിയവർ

പൗരത്വ നിയമ ഭേദഗതിക്കും എൻ‌.ആർ‌.സിക്കുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോടും മറ്റുള്ളവരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ നടൻ നസറുദ്ദീൻ ഷാ, ചലച്ചിത്ര സംവിധായിക മീര നായർ, ഗായകൻ ടി എം കൃഷ്ണ, എഴുത്തുകാരൻ അമിതാവ് ഘോഷ്, ചരിത്രകാരി റോമില ഥാപ്പർ എന്നിവരുൾപ്പെടെ മുന്നൂറോളം പ്രമുഖർ.

ഭേദഗതി ചെയ്ത പൗരത്വ നിയമവും പൗരന്മാരുടെ ദേശീയ രജിസ്റ്ററും ഇന്ത്യയുടെ ആത്മാവിന് ഭീഷണിയാണെന്ന് ജനുവരി 13 ന് ഇന്ത്യൻ കൾച്ചറൽ ഫോറത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ഒപ്പിട്ടവർ പറയുന്നു.

“പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളോടും മറ്റുള്ളവരോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വൈവിധ്യമാർന്ന സമൂഹം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായുള്ള അവരുടെ കൂട്ടായ ശബ്ദത്തിന് ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു.”

“നാം എല്ലായ്പ്പോഴും ആ വാഗ്ദാനത്തിന് അനുസൃതമായി ജീവിച്ചിട്ടില്ലെന്ന് നമുക്കറിയാം, അനീതി നേരിടുമ്പോൾ നമ്മളിൽ പലരും പലപ്പോഴും നിശബ്ദത പാലിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യം നമ്മിൽ ഓരോരുത്തരും നമ്മുടെ തത്വങ്ങൾക്കായി നിലകൊള്ളണമെന്ന് ആവശ്യപ്പെടുന്നു,” പ്രസ്താവനയിൽ പറയുന്നു.

എഴുത്തുകാരായ അനിത ദേശായി, കിരൺ ദേശായി, അഭിനേതാക്കളായ രത്‌ന പതക് ഷാ, ജാവേദ് ജഫ്രി, നന്ദിത ദാസ്, ലില്ലെ ദുബെ; സാമൂഹ്യശാസ്ത്രജ്ഞൻ ആശിഷ് നന്ദി; സാമൂഹ്യ പ്രവർത്തകരായ സൊഹൈൽ ഹാഷ്മി, ഷബ്നം ഹാഷ്മി എന്നിവരും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

“ഇപ്പോഴത്തെ സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും പാർലമെന്റിലൂടെ വേഗത്തിൽ കടന്നുപോയി, പൊതുജനങ്ങളുടെ വിയോജിപ്പിനോ തുറന്ന ചർച്ചയ്‌ക്കോ അവസരമില്ലാതെ, മതേതരവും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രത്തിന്റെ തത്വത്തിന് വിരുദ്ധമാണ് ഇത്.”

“രാജ്യത്തിന്റെ ആത്മാവിന് ഇത് ഭീഷണിയാണ്. ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ഉപജീവനമാർഗവും പൗരത്വവും അപകടത്തിലാണ്. എൻ‌.ആർ‌.സിക്ക് കീഴിൽ, വംശപരമ്പര തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ കഴിയാത്ത ആർക്കും പൗരത്വം നഷ്ടപ്പെട്ടേക്കാം. എൻ‌.ആർ‌.സി വഴി കുടിയേറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് അവർ മുസ്ലീങ്ങളല്ലെങ്കിൽ ഭേദഗതി ചെയ്ത പൗരത്വത്തിന്റെ കീഴിൽ പൗരത്വം ലഭിക്കാൻ അർഹതയുണ്ട്,” പ്രസ്താവനയിൽ പറയുന്നു.

സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമായി, പൗരത്വ നിയമത്തെ “അയൽരാജ്യങ്ങളിൽ പീഡനത്തിനിരയാവുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകാൻ മാത്രമുള്ള നിയമനിർമ്മാണമായി കരുതാനാവില്ല” എന്നും പ്രസ്താവനയിൽ പറയുന്നു.

അയൽ രാജ്യങ്ങളായ ശ്രീലങ്ക, ചൈന, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ സി‌.എ‌.എയിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.

“ഈ രാജ്യങ്ങളിൽ മുസ്ലീം ഭരണാധികാരികൾ അല്ലാത്തതുകൊണ്ടാണോ? മുസ്ലീം സർക്കാരുകൾക്ക് മാത്രമേ മതപരമായ പീഡനം നടത്താൻ കഴിയൂ എന്ന് നിയമനിർമ്മാണം വിശ്വസിക്കുന്നുവെന്ന് തോന്നുന്നു. ഈ മേഖലയിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളായ മ്യാൻമറിലെ റോഹിംഗ്യകളെയോ ചൈനയിലെ ഉയിഗറുകളെയോ ഒഴിവാക്കുന്നത് എന്തുകൊണ്ട്?”

ഈ നിയമനിർമ്മാണം മുസ്ലീങ്ങളെ കുറ്റവാളികളായി മാത്രമേ കാണുന്നുള്ളൂ, മുസ്ലീങ്ങളെ ഒരിക്കലും ഇരകളായി കാണുന്നില്ല. ഉദ്ദേശം വ്യക്തമാണ്: മുസ്ലീങ്ങൾ സ്വീകാര്യരല്ലാത്ത അന്യരാണ്,” പ്രസ്താവനയിൽ പറയുന്നു.

പുതിയ നിയമനിർമ്മാണം “സർക്കാർ അനുവാദത്തോടെ ഉള്ള മതപരമായ പീഡനം” മാത്രമല്ല, അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കശ്മീരിലെയും “തദ്ദേശീയ സ്വത്വത്തിനും ഉപജീവനത്തിനും” ഭീഷണിയാണ്, അതുകൊണ്ട് തന്നെ പരത്വ നിയമത്തെ അംഗീകരിക്കുന്നില്ലെന്ന് ഒപ്പിട്ടവർ പറഞ്ഞു.

ജാമിയ മിലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർത്ഥികളെ പൊലീസ് അടിച്ചമർത്തുന്നതിനെയും കുറിപ്പ് വിമർശിച്ചു.

പൗരന്മാരുടെ ദുരിതങ്ങളോട് സർക്കാരിന്റെയും നിയമപാലകരുടെയും പ്രതികരണം ദാർഷ്ട്യം നിറഞ്ഞതാണ്. ലോകത്തിലെ മറ്റേതൊരു ജനാധിപത്യത്തിൽ കണ്ടതിനേക്കാൾ കൂടുതൽ ഇന്റർനെറ്റ് വിലക്ക് ഇന്ത്യ കണ്ടു, പ്രസ്താവനയിൽ പറഞ്ഞു.

പൗരത്വ (ഭേദഗതി) ബിൽ പാർലമെന്റ് അംഗീകരിച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പുവെച്ചതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ രാജ്യത്തുടനീളം നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.