തേജ് ബഹാദൂറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി: തിരഞ്ഞെടുപ്പു കമ്മീഷനോട് കാരണം ആരാഞ്ഞ് സുപ്രീം കോടതി

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനിറങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നോമിനേഷന്‍ തള്ളിയതിന്റെ കാരണമാരാഞ്ഞ് സുപ്രീം കോടതി. നാളെത്തന്നെ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സൈനികര്‍ക്ക് മോശം ഭക്ഷണം വിളമ്പുന്നതിനെ കുറിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തേജ് ബഹാദൂറിനെ പട്ടാളത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അതുകൊണ്ടു തന്നെ സൈന്യത്തിന്റെ പേരില്‍ വോട്ടു തേടുന്ന നരേന്ദ്രമോദിക്കെതിരെ തേജ് ബഹാദൂറിനെ എസ്പി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അഴിമതിയും ഭരണകൂടത്തോട് കൂറില്ലായ്മയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട ബഹാദൂറിനെ മത്സരിപ്പിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

എന്നാല്‍ അങ്ങിനെ ഒരു നിയമമില്ലെന്നു പറഞ്ഞ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. തന്നോട് കൂടുതല്‍ രേഖകള്‍ എത്തിക്കണമെന്ന് അവസാന നിമിഷത്തിലാണ് കമ്മീഷന്‍ ആവശ്യപ്പെട്ടതെന്നും ഇത് നോമിനേഷന്‍ തള്ളാനായി മനഃപൂര്‍വ്വം ചെയ്തതാണെന്നും തേജ് ബഹാദൂര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ അച്ചടക്കരാഹിത്യത്തിനാണ് തന്നെ പിരിച്ചു വിടുന്നതെന്ന് കമ്മീഷന് സമര്‍പ്പിച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് യാദവ് ചൂണ്ടിക്കാട്ടുന്നു. അഴിമതിയെ കുറിച്ച് യാതൊന്നും നോട്ടീസില്‍  പറയുന്നില്ല എന്നിരിക്കെ അതിന്റെ പേരില്‍ നോമിനേഷന്‍ തള്ളാന്‍ കമ്മീഷന് സാധിക്കില്ലെന്നാണ് തേജ് ബഹാദൂര്‍ പറയുന്നത്. ഭരണകൂടത്തോട് കൂറ് കാണിച്ചില്ലെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നില്ല. ഇക്കാരണങ്ങളാല്‍ തന്നെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 9ന്റെ പരിധിയില്‍ തന്റെ കേസ് വരുന്നില്ലെന്നും കമ്മീഷന്റെ വാദം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.