വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കുന്ന മുന്‍ സൈനികന്റെ നാമനിര്‍ദേശ പത്രിക തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയ വിവരം പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലാത്തതിനാണ് നടപടി. തേജ് ബഹാദൂറിന് എസ്.പിയും ബി.എസ്.പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ അറിയിച്ചു.

2017ല്‍ സൈന്യത്തിലെ ഭക്ഷണത്തിലെ മോശം അവസ്ഥ പറഞ്ഞ് ഫെയ്‌സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോദിക്കെതിരെ ഇദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് മഹാസഖ്യം പിന്തുണ പ്രഖ്യാപിച്ചത്. വാരാണസിയില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ശാലിനി യാദവിന് പകരമാണ് ബഹാദൂറിനുള്ള പിന്തുണയുമായി മഹാസഖ്യം എത്തിയത്.