എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തു; സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്കു ശേഷം ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തി. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ തുടക്കം കുറിച്ച വിമാനക്കമ്പനിയെ 1953ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖല കമ്പനിയാക്കിയത്.

പ്രധാന എതിരാളിയായ സ്‌പൈസ് ജെറ്റിനെ പിന്തള്ളിയാണ് ടാറ്റ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. നാല് കമ്പനികളാണ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ മത്സരിച്ചത്. അവസാന റൗണ്ടില്‍ ടാറ്റ സണ്‍സിന്റെയും സ്‌പൈസ് ജെറ്റിന്റെയും ബിഡുകള്‍ പരിഗണിക്കപ്പെട്ടു. എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ കമ്പനിയുടെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്സിന്റെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സിന് കൈവശമെത്തും.

എഴുപതിനായിരം കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്കുള്ളത്. നഷ്ടക്കണക്ക് ഉയര്‍ന്നതോടെ 2017ല്‍ തന്നെ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.