അഴിമതി ആ​രോപണം; അരവിന്ദ് കെജരിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിക്ക് സസ്പെൻഷൻ

അഴിമതി ആ​രോപണത്തെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിക്കും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും സസ്പെൻഷൻ.  ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് സസ്പെൻഡ് ചെയ്യ്തുകൊണ്ടുള്ള ഉത്തരവിട്ടത്.

ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതലയേറ്റ പ്രകാശ് ചന്ദ്ര ഠാക്കൂർ, വസന്ത് വിഹാർ എസ്ഡിഎം ഹർഷിത് ജെയിൻ, വിവേക് വിഹാർ എസ്ഡിഎം ദേവേന്ദർ ശർമ്മ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അഴിമതി ആ​രോപിതർക്കെതിരെ അച്ചടക്ക നടപടികൾക്ക് ഉത്തരവിടുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കൽക്കാജി എക്സ്റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ (ഡിഡിഎ) രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും ലഫ്റ്റനന്റ് ഗവർണർ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ് ഗവർണർ യോഗം വിളിച്ചിരുന്നു. ഡൽഹിയിൽ നിയമപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ ഗവർണർ രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കും ക്രമാസമാധാനത്തിനും മുൻ‌തൂക്കം നൽകണമെന്നും കൂട്ടിച്ചേർത്തു.