പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് സുപ്രീംകോടതി

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. എന്ത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്നുമാണ് കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചത്. കേസ് 13 ന് വീണ്ടും പരിഗണിക്കും

എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ് ടു പരീക്ഷയും കോവിഡ് സാഹചര്യത്തില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നും ഇത് വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും കോടതി പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ പരീക്ഷാനടത്തിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ നടത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ തിരക്കിട്ട നടപടികള്‍ നടത്തുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതായും വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.