മോദി-അമിത് ഷാ, ചട്ടലംഘനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി; പരാതികള്‍ മേയ് ആറിന് മുമ്പ് തീര്‍പ്പാക്കണം

തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉയര്‍ന്നാല്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കോണ്‍ഗ്രസ് നല്‍കിയ ഒമ്പത്  പരാതികളില്‍ മേയ് ആറിനകം തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നല്‍കിയ 11 പരാതികളില്‍ രണ്ടെണ്ണത്തില്‍ തീരുമാനം എടുത്തുവെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കോണ്‍ഗ്രസിനു വേണ്ടി സില്‍ച്ചാറില്‍ നിന്നുള്ള ലോക്‌സഭാംഗം സുഷ്മിത ദേവ് ആണ് ഹര്‍ജി നല്‍കിയത്. അഭിഷേക് മനു സിങ്വിയാണ് ഹര്‍ജിയില്‍ ഹാജരായത്.

ബിജെപി നേതാക്കന്‍മാര്‍ക്കെതിരെ നല്‍കുന്ന പരാതികളില്‍ തീരുമാനമെടുക്കുന്നതില്‍ കമ്മീഷന്‍ വേര്‍തിരിവ് കാട്ടുന്നുണ്ടെന്നാണ് സുഷ്മിത ദേവിന്റെ പരാതി. കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ 40 പരാതികളില്‍ കമ്മീഷന്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കഴിഞ്ഞ നാലാഴ്ചയായി ബിജെപി നേതാക്കന്മാര്‍ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നേരത്തെ, മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വോട്ട് നല്‍കണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ പരാമര്‍ശം. അതേസമയം പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

രാഹുല്‍ ഗാന്ധി ന്യൂനപക്ഷ മണ്ഡലങ്ങളില്‍ അഭയം പ്രാപിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മോദി നടത്തിയ പ്രസംഗം ചട്ടലംഘനം അല്ലെന്ന് കമ്മീഷന്‍ ഇന്നലെ പറഞ്ഞിരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വോട്ട് നല്‍കണമെന്ന മോദിയുടെ പ്രസംഗം വിവാദമായതോടെ അന്വേഷണം നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്.