കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. വാക്സിന് രണ്ട് വില നിർണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സിൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു.
നിരക്ഷരർ എങ്ങനെയാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്, ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവരുടെ വാക്സിനേഷന് എന്താണ് സംവിധാനമുള്ളത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കോവിൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
ഓക്സിജൻ ലഭ്യമാക്കിയതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു. ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേററൻറ് നല്കി വാക്സിൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്ര സർക്കാരിനു തന്നെ നൂറു ശതമാനം വാക്സിനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.
സംസ്ഥാനങ്ങൾക്ക് വാക്സിൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സിൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ. അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്സിന് നല്കണമെന്നും കോടതി ചോദിച്ചു. സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ.
Read more
സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു.