മാണ്ഡ്യയില്‍ ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സുമലത; മത്സരിക്കുന്നത് ബി.ജെ.പി പിന്തുണയോടെ

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത സ്വതന്ത്രയായി മത്സരിക്കും. ബിജെപി പിന്തുണയോടെയാണ് സുമലത മത്സരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുമലത മത്സരിക്കുന്ന മാണ്ഡ്യയിലേക്ക് സംസ്ഥാന ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യ ഒഴിച്ചിട്ടു. ഇതാണ് സുമലതയെ ബിജെപി പിന്തുണയ്ക്കുമെന്ന് കരുതാനുള്ള കാരണം.

താരത്തെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് എറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ റിബലായിട്ടാണ് സുമലതയുടെ രംഗപ്രവേശം. ജെഡിഎസ് ഈ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും മൂന്നു സിനിമകളില്‍ അഭിനയിച്ച 28 കാരനായ നിഖില്‍ ഗൗഡയെയാണ് രംഗത്ത് ഇറക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.

കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 2006ലെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധി വന്നതിനെ തുടര്‍ന്ന് പ്രതിഷേധസൂചകമായി മന്ത്രിപദം രാജിവെച്ചു. മൂന്നു തവണ ലോക്‌സഭാംഗയില്‍ മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. പാര്‍പ്പിട മന്ത്രിയായിട്ടാണ് സംസ്ഥാന മന്ത്രിസഭയില്‍ അംബരീഷ് സേവനം അനുഷ്ഠിച്ചത്.