“ഹരിയാനയിൽ ബി.ജെ.പിയുടെ ആതിഥ്യം സ്വീകരിക്കുന്നത് നിർത്തുക,”: സച്ചിൻ പൈലറ്റിനോട് കോൺഗ്രസ്

വിമത നിലപാടെടുത്ത സച്ചിൻ പൈലറ്റിനോട് “ കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങി വരാനും” ഹരിയാനയിൽ ബി.ജെ.പിയുടെ ആതിഥ്യം സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ സന്ദേശവുമായി കോൺഗ്രസ്.

താൻ ബിജെപിയിൽ ചേരുമെന്നുള്ള ഊഹാപോഹങ്ങൾ തന്നെ കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സച്ചിൻ പൈലറ്റ് വാദിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, “നിങ്ങൾക്ക് ബിജെപിയിലേക്ക് പോകാൻ താത്പര്യമില്ലെങ്കിൽ, ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ആതിഥ്യം ഉടൻ നിരസിക്കുക, കോൺഗ്രസ് എം‌എൽ‌എമാരെ ബിജെപി പൊലീസ് കെണിയിൽ നിന്ന് മോചിപ്പിക്കുക എന്ന് കോൺഗ്രസ് പറഞ്ഞു.

ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾ നിഷേധിച്ച സച്ചിൻ പൈലറ്റിന്റെ അഭിപ്രായങ്ങൾ അനുരഞ്ജനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള വിമതരുടെ സംഘം ഇളകുന്നുവെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

ചൊവ്വാഴ്ച സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി സ്ഥാനഭ്രഷ്ടനാക്കുകയും സംസ്ഥാന കോൺഗ്രസ് മേധാവി സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ചേർന്ന രണ്ട് മന്ത്രിമാരെയും ഒഴിവാക്കി.

വിമത എം‌എൽ‌എമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വന്നിട്ടുണ്ട്, ചിലർ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ വിമുഖത കാണിക്കുന്നു. 42 വയസുകാരനായ സച്ചിൻ പൈലറ്റിനും അദ്ദേഹത്തിന്റെ വിമത സംഘത്തിനും ഒരു തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല എന്നാണ് കോൺഗ്രസ് നൽകുന്ന സൂചന. ഇവരെ എങ്ങനെ ഉൾക്കൊള്ളാമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമ്പോൾ തന്നെ കാര്യങ്ങൾ ഒക്കെ ഒന്ന് തണുക്കാനുള്ള കാലയളവും പാർട്ടി നിർദ്ദേശിക്കുന്നു.

Read more

സച്ചിൻ പൈലറ്റിന്റെ രാജസ്ഥാനിലേക്കുള്ള മടക്കം അത്ര എളുപ്പമാവില്ല എന്നാണ് പ്രധാന വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് ശക്തനായി തന്നെ തുടരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. തനിക്ക് 106 എം‌എൽ‌എമാരുടെ പിന്തുണയുണ്ടെന്ന് അശോക് ഗെലോട്ട് അവകാശപ്പെട്ടു. വിശ്വാസവോട്ടെടുപ്പിന് സാദ്ധ്യതയില്ലെന്ന സൂചനകൾ നൽകി ” വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യമില്ല” എന്ന് ബിജെപി പറഞ്ഞു.