അമേഠിയില്‍ രാഹുലിന് ഭീഷണിയായി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വിമതനായി മത്സരിക്കും, മുസ്ലിം വോട്ടുകള്‍ സമാഹരിക്കുമെന്നും മുന്നറിയിപ്പ്

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് എതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹാജി ഹാറൂണ്‍ റഷീദാണ് ഇവിടെ വിമതനായി മത്സരിക്കുന്നത്.
പല തിരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നോമിനേഷന്‍ ഫോമുകളില്‍ നോമിനിയായി ഒപ്പിട്ട നേതാവാണ് ഹാജി സുല്‍ത്താന്‍.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം സമുദായത്തെ അവഗണിച്ചെന്ന് ആരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് മത്സരത്തിനിറങ്ങുന്നത്. അമേഠിയില്‍ 6.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിന് എതിരായി വോട്ടു ചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.

2004ല്‍ സോണിയാഗാന്ധി രാഹുലിന് ഒഴിഞ്ഞു കൊടുത്ത അമേഠി മണ്ഡലം 1967ല്‍ രൂപീകൃതമായതിന് ശേഷം രണ്ടു തവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടു പോയത്. 2004 ലെ തിഞ്ഞെടുപ്പില്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചു തുടങ്ങിയ മണ്ഡലത്തില്‍ 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞിരുന്നു.