ചില ആളുകള്‍ക്ക് താലിബാന്‍ മാനസികാവസ്ഥ, ജുഡീഷ്യറിയില്‍ വിശ്വാസമില്ല; ഉവൈസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നഖ്വി

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച എ.ഐ.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിക്കെതിരെ ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ചില ആളുകള്‍ക്ക് താലിബാന്‍ മാനസികാവസ്ഥയാണെന്നും രാജ്യത്തിന്റെ ജുഡീഷ്യറിയില്‍ തീരെ വിശ്വാസമില്ലെന്നും നഖ്വി പറഞ്ഞു.

രാജ്യത്തെ ഭരണഘടനയിലോ നീതിന്യായ വ്യവസ്ഥയിലോ ഇത്തരക്കാര്‍ക്ക് വിശ്വാസമില്ല.നമ്മുടെ സമാധാനവും ഐക്യവും സാഹോദര്യവും ശല്യപ്പെടുത്താന്‍ രാജ്യം ആരെയും അനുവദിക്കില്ലെന്ന് ഈ ആളുകള്‍ മനസ്സിലാക്കണമെന്ന് നഖ്വി പറഞ്ഞു. രാജ്യത്ത് ഐക്യം, സാമൂഹിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് നഖ്വി പറഞ്ഞു.സുപ്രീം വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുതെന്ന് മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ഉവൈസി രരംഗത്തെത്തിയിരുന്നത്.സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമായിരിക്കുമെന്നും എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നും ഉവൈസി പറഞ്ഞു.”ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്ലിംകളായ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, പക്ഷേ ഞങ്ങള്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു.

കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ 500 വര്‍ഷമായി ഈ സ്ഥലത്ത് ഒരു പള്ളി ഉണ്ടായിരുന്നു എന്നത് വ്യക്തവുമാണ്. ഇക്കാര്യത്തില്‍ കോടതി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡില്‍ എനിക്ക് വിശ്വാസമുണ്ട്, അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും””- ഉവൈസി പറഞ്ഞു.