അമേഠിയില്‍ ഇനി പുതിയ പ്രഭാതമെന്ന് സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ ഹൃദയഭൂമിയായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തറ പറ്റിച്ച് മികച്ച വിജയമാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നേടിയത്. “അമേഠിയില്‍ ഇനി പുതിയ പ്രഭാതമാണെന്ന്” സ്മൃതി ഇറാനി ജനങ്ങളോട് നന്ദി പറഞ്ഞ് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

“ഒരു പ്രതിജ്ഞയ്ക്കുള്ള പുതിയ പ്രഭാതമാണ് അമേഠിയില്‍. വികസനത്തില്‍ നിങ്ങളുടെ വിശ്വാസമര്‍പ്പിച്ചു. നന്ദി അമേഠി”- സ്മൃതി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഞെട്ടലോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വിയെ നോക്കികാണുന്നത്. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി ജയിച്ചു കയറിയത് രാഹുല്‍ ഗാന്ധിയുടേത് വന്‍ പരാജയമാണ്. 2004 മുതല്‍ ഇതേ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിക്കുന്നത്. നാലാം വട്ടം മണ്ഡലത്തിലെ ജനങ്ങള്‍ രാഹുലിനെ തള്ളിപ്പറയുന്ന കാഴ്ചയ്ക്കാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സാക്ഷിയായത്.

ആദ്യ തിരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുല്‍ ജയിച്ചത്. 2009 ല്‍ ഭൂരിപക്ഷം 3.7 ലക്ഷമായി. കഴിഞ്ഞ തവണ ഒരുലക്ഷത്തില്‍പരം വോട്ടിനു സ്മൃതി ഇറാനിയെ തറ പറ്റിച്ചു.

അതേസമയം, വയനാട്ടില്‍ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധി വിജയം നേടിയത്. നാലരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ നേടിയിരുന്നു.