യു.പിയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തര്‍ പ്രദേശിലെ എറ്റയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് അവഗാര്‍ഹ് ഏരിയയിലെ സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും, കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തിയത്.

വീടിന് മുന്നില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അവഗാഡിലെ ആളുകള്‍ 45 മിനിറ്റോളം ആഗ്ര-എറ്റ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് ഇടപെടുകയും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ദിവസത്തെ സമയം നല്‍കണമെന്ന് പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ ജില്ല മജിസ്ട്രേറ്റ് അങ്കിത് കുമാര്‍ അഗര്‍വാളും എസ്.എസ്.പി ഉദയ് ശങ്കര്‍ സിങും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടി നടപടി എടുക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഇവര്‍ ഉറപ്പ് നല്‍കി.

അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ആരെയും സംശിക്കുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ കാണാതായ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

കുട്ടിയുടെ പിതാവില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഐ.പി.സി വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.