മഹാരാഷ്ട്രയില്‍ അടുത്ത 25 വര്‍ഷം സര്‍ക്കാരിനെ  ശിവസേന നയിക്കുമെന്ന് സഞ്ജയ് റാവത്ത്

മഹരാഷ്ട്രയുടെ അടുത്ത സര്‍ക്കാരിനെ ശിവസേന നയിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല 25 വര്‍ഷക്കാലം മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ നയിക്കുമെന്നും റാവത്ത് അവകാശപ്പെട്ടു.വെള്ളിയാഴ്ച 58 വയസ്സ് തികഞ്ഞ രാജ്യസഭാ എംപി തന്റെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം എന്‍സിപിയുമായും കോണ്‍ഗ്രസുമായും പങ്കുവെക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവസേനയുടെ സാന്നിധ്യം സ്ഥിരമാണെന്നും 50 വര്‍ഷമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യമുണ്ടാക്കുമ്പോള്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറുമോ, മുസ്ലീം സംവരണം എന്ന ആവശ്യം അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളില്‍ നിന്ന് റാവത്ത് ഒഴിഞ്ഞുമാറി. അധികാരം പങ്കിടുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്ദവ് താക്കറെയ്ക്ക് അറിയാമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.