തൂത്തുക്കുടി കസ്റ്റഡി മരണം; അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. കേസില്‍ സിഐഡിയും സിബിഐയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ ദുരൈ (56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു മരണം.

ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അച്ഛന്‍ ജയരാജിനെ കസ്റ്റഡിയില്‍ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനില്‍ ചെന്ന മകന്‍ ഫെനിക്‌സിനെയും  പിന്നാലെ ലോക്കപ്പില്‍ അടക്കുകയുമായിരുന്നു. ജൂണ്‍ 19-നായിരുന്നു ഇത്. തുടര്‍ന്നു രണ്ടു ദിവസത്തോളം ക്രൂര പീഡനങ്ങങ്ങള്‍ക്കിരയായി ഇരുവരും മരിക്കുകയായിരുന്നു. ഫെനിക്‌സ് ജൂണ്‍ 22-നും ജയരാജ് ജൂണ്‍ 23-നുമാണ് മരിക്കുന്നത്.

അറസ്റ്റ് ചെയ്ത രാത്രി ജയരാജനെയും ഫെനിക്‌സിനെയും പൊലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു.
വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു