ശാരദ തട്ടിപ്പ് കേസ്; രാജീവ് കുമാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സി.ബി.ഐ

ശാരദചിട്ടിതട്ടിപ്പ് കേസില്‍ മമതയുടെ വിശ്വസ്തനും കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണറുമായ രാജീവ് കുമാറിനായള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ. ഇതിനായി രണ്ട് പ്രത്യേകസംഘത്തെ സി.ബി.ഐ നിയോഗിച്ചു. രാജീവ് കുമാറിനെ ഏതുവിധത്തിലും കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ.

നേരത്തെ രാജീവ് കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപൂര്‍ കോടതി തള്ളിയിരുന്നു. രാജീവ് കുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ ഉള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു . 1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

Read more

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. 2014ല്‍ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്‍ക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.