മഹാസഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവത്ത്; വീണ്ടും അനുനയ നീക്കവുമായി ശിവസേന

മഹാരാഷ്ട്രയില്‍ വീണ്ടും അനുനയ നീക്കവുമായി ശിവസേന. മഹാ അഗാഡി സഖ്യം വിടാന്‍ സേന തയ്യാറാണെന്നും ഇത് സംബന്ധിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം ഇതാണെങ്കില്‍ അത് പരിഗണിക്കാം. ഇതിനായി വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ തിരിച്ചെത്തണമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഉദ്ധവ് താക്കറെ തയ്യാറാണ്. ഗുവാഹത്തിയില്‍ നിന്നല്ല എംഎല്‍എമാര്‍ ആവശ്യം ഉന്നയിക്കേണ്ടതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ശിവസേന സഖ്യത്തില്‍ നിന്ന് പുറത്തുവരണം എന്നാണ് ഏക്നാഥ് ഷിന്‍ഡെയുടെ പ്രധാന ആവശ്യം. കഴിഞ്ഞ രണ്ടുവര്‍ഷമായി സഖ്യത്തിലൂടെ എന്‍സിപിക്കും കോണ്‍ഗ്രസിനും മാത്രമാണ് നേട്ടമുണ്ടായിട്ടുള്ളത്. ശിവസേന തളര്‍ന്നുവെന്നും ഷിന്‍ഡെ കഴിഞ്ഞദിവസംആരോപിച്ചിരുന്നു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സഖ്യത്തില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എംപിമാരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭരണപക്ഷ എംഎല്‍എമാരില്‍ 42 പേരാണ് ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളത്. 35 പേര്‍ ശിവസേനയില്‍ നിന്നും ഏഴുപേര്‍ സ്വതന്ത്രരുമാണ്.

അതേസമയം ഷിന്‍ഡെ പക്ഷം നാളെ ഗവര്‍ണറെ കണ്ടേക്കും. ആശുപത്രിയിലുള്ള ഗവര്‍ണര്‍ നാളെ രാജ്ഭവനിലെത്തും. ഇതിന് ശേഷമാകും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുക. ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം ആക്ടിങ് സ്പീക്കര്‍ തള്ളുകയും ചെയ്തു.