സവര്‍ക്കറിന് ഭാരതരത്ന നല്‍കുന്നത് എതിര്‍ക്കുന്നവരെ രണ്ട് ദിവസമെങ്കിലും ആന്‍ഡമാന്‍ ജയിലില്‍ താമസിപ്പിക്കണമെന്ന് സഞ്ജയ് റാവത്ത്

വി ഡി സവര്‍ക്കറിന് ഭാരതരത്‌ന നല്‍കുന്നത് എതിര്‍ക്കുന്നവരെ കുറഞ്ഞത് രണ്ട് ദിവസം ആന്‍ഡമാന്‍ ജയിലില്‍ താമസിപ്പിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതേസമയം, ശിവസേനയുടെ മറ്റ് നേതാക്കള്‍ സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.എന്നാല്‍ ബിജെപി നേതാക്കള്‍ സഞ്ജയ് റാവത്തിന് അനുകൂലമായി രംഗത്തെത്തി.

“”ഞങ്ങള്‍ എല്ലായ്‌പ്പോഴും വീര്‍ സവര്‍ക്കറിനെ ആദരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീര്‍ സവര്‍ക്കറിന് ഭാരത് രത്‌ന നല്‍കുന്നതിനെ എതിര്‍ക്കുന്നവരെ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സവര്‍ക്കര്‍ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ പാര്‍പ്പിക്കണം. അപ്പോഴാണ് അവര്‍ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗവും സംഭാവനയും തിരിച്ചറിയുക, “” സഞ്ജയ് റാവത്ത് പറഞ്ഞു.

വെറുമൊരു സ്വാതന്ത്ര്യ സമര സേനാനിയല്ല സവര്‍ക്കര്‍. അദ്ദേഹം ഒരു പ്രത്യയശാസ്ത്രമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസക്തി ഒരിക്കലും നഷ്ടമാകില്ലെന്നും ഫഡ്‌നവിസ് വ്യക്തമാക്കി.

Read more

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാനുള്ള നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഗാന്ധി വധക്കേസില്‍ പ്രതിയായ സവര്‍ക്കര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമുള്ള രാഹുലിന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.